കാസര്‍കോട്: ജ്വല്ലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടറും മഞ്ചേശ്വരം എം.എല്‍.എയും, യുഡിഎഫ് കാസറകോട് ജില്ലാ ചെയര്‍മാനും മുസ്‌ലിംലീഗ് നേതാവുമായ എം.സി ഖമറുദ്ദീന്റെ വീട്ടില്‍ പോലീസ് പരിശോധന.

ചന്തേര പോലീസാണ് എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തിയത്. 
കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുന്നോടിയായി രേഖകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നറിയുന്നു. ചന്തേര പോലീസില്‍ ഖമറുദ്ദീനടക്കമുള്ളവര്‍ക്കെതിരെ ഏഴ് കേസുകള്‍ നിലവിലുണ്ട്.
അതിനിടെ എം.എല്‍.എക്കും മാനേജറും സമസ്ത നേതാവുമായ പൂക്കോയ തങ്ങള്‍ക്കുമെതിരെ കാസര്‍കോട് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. ബേക്കല്‍ പള്ളത്തെ മുഹമ്മദ് കുന്നിലിന്റെ പരാതിയിലാണ് കേസെടുത്തത്. 

2007 മുതലുള്ള കാലയളവില്‍ 35 ലക്ഷം രൂപ ജ്വല്ലറിയില്‍ നിക്ഷേപിച്ചതായും പിന്നീട് ഈ പണമോ ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. 

ഉദുമ പടിഞ്ഞാറിലെ മുഹമ്മദ് ഷാഫി (55)യുടെ പത്ത് ലക്ഷം രൂപയും ഉദുമ പാക്യാരയിലെ അബ്ദുല്ല മൊയ്തീ(62)ന്റെ മൂന്ന് ലക്ഷം രൂപയും ഉദുമ കോട്ടക്കുന്നിലെ കെ.കെ മുഹമ്മദ് ഷാഫി (65)യുടെ 15 ലക്ഷം രൂപയും ഉദുമ എരോലിലെ ഹസൈനാര്‍ മൊയ്തീന്‍കുട്ടി(63)യുടെ പത്ത് ലക്ഷം രൂപയും വാങ്ങി ഇത്തരത്തില്‍ വഞ്ചിച്ചതായി പരാതി നല്‍കിയിട്ടുണ്ട്. 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിവരികയാണ്.